October 23, 2009

ബോക്‌സ്‌ ഓഫീസില്‍ പഴശ്ശിയുടെ പടയോട്ടം

Pazhassi Raja
റംസാന്‍ ചിത്രങ്ങളുടെ തണുപ്പന്‍ പ്രകടനത്തില്‍ തളര്‍ന്ന ബോക്‌സ്‌ ഓഫീസിന്‌ പഴശ്ശിരാജയുടെ വരവ്‌ പുത്തനുണര്‍വ്‌ പകരുന്നു. ഒക്ടോബര്‍ 16 വെള്ളിയാഴ്‌ച 125 കേന്ദ്രങ്ങളില്‍ പ്രദര്‍ശനത്തിനെത്തിയ പഴശ്ശിരാജ കളക്ഷന്‍ റെക്കാര്‍ഡുകള്‍ തകര്‍ത്ത്‌ മുന്നേറുകയാണ്.
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഇനീഷ്യല്‍ കളക്ഷനാണ്‌ പഴശ്ശി നേടിയിരിക്കുന്നത്‌. ആദ്യ ദിനത്തില്‍ 82 ലക്ഷം നിര്‍മാതാവിന്‌ നേടിക്കൊടുത്ത പഴശ്ശിരാജക്ക്‌ രണ്ടാംദിനം 98 ലക്ഷമാണ്‌ കളക്ഷന്‍ ലഭിച്ചത്‌. മൂന്നാംദിനം 92 ലക്ഷം കൂടി നേടിയതോടെ ദീപാവലി വാരാന്ത്യത്തില്‍ മാത്രം 2.72 കോടിയാണ്‌ പഴശ്ശിരാജ വാരിക്കൂട്ടിയത്‌. അടുത്ത പ്രവര്‍ത്തി ദിവസങ്ങളിലും മികച്ച കളക്ഷനാണ്‌ ചിത്രത്തിന്‌ ലഭിക്കുന്നതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്‌ അമ്പത്‌ ശതമാനം വിനോദ നികുതി ഇളവ്‌ നല്‍കിയത്‌ നിര്‍മാതാക്കള്‍ക്ക്‌ ഏറെ ആശ്വാസകരമാവും. ചിത്രത്തിന്റെ സാറ്റലൈറ്റ്‌ സംപ്രേക്ഷണവകാശവും മോഹവിലയ്‌ക്കാണ്‌ വിറ്റുപോയിരിക്കുന്നത്‌. അതേ സമയം 25 കോടിയുടെ കൂറ്റന്‍ ബജറ്റ്‌ ഗോകുലം ഫിലിംസിന്‌ തിരിച്ചുപിടിയ്‌ക്കാന്‍ കഴിയുമോയെന്നറിയാന്‍ ഇനിയും ഏതാനും ദിവസങ്ങള്‍ കൂടി കാത്തിരുന്നേ മതിയാകൂ.

സൂര്യ-നയന്‍സ്‌ ടീ്‌മിന്റെ തമിഴ്‌ ചിത്രമായ ആദവനാണ്‌ ഹിറ്റ്‌ ചാര്‍ട്ടില്‍ രണ്ടാമത്‌ നില്‍ക്കുന്നത്‌. സംസ്ഥാനത്തെ വന്‍നഗരങ്ങളിലെല്ലാം നൂറ്‌ ശതമാനം കളക്ഷനോടെയാണ്‌ ആദവന്‍ പ്രദര്‍ശനം ആരംഭിച്ചിരിയ്‌ക്കുന്നത്‌. യുവാക്കളുടെ ഹരമായ സൂര്യയും നയന്‍സും തന്നെയാണ്‌ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണീയത.
റംസാനോടനുബന്ധിച്ച്‌ തിയറ്ററുകളിലെത്തിയ റോബിന്‍ഹുഡാണ്‌ കളക്ഷനില്‍ മൂന്നാം സ്ഥാനത്ത്‌ നില്‍ക്കുന്നത്‌. വമ്പന്‍ പ്രതീക്ഷകളുമായെത്തി ആദ്യ ആഴ്‌ചയില്‍ വമ്പന്‍ കളക്ഷന്‍ നേടാനായെങ്കിലും റോബിന്‍ഹുഡ്‌ നിര്‍മാതാക്കള്‍ക്ക്‌ നഷ്ടമുണ്ടാക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.
ഒന്നേകാല്‍ കോടിയില്‍ പൂര്‍ത്തിയായ ഡ്യൂപ്ലിക്കേറ്റ്‌ ഈ വര്‍ഷത്തെ ഹിറ്റ്‌ സിനിമകളിലൊന്നായി മാറിയിട്ടുണ്ട്‌. സുരാജ്‌ വെഞ്ഞാറമ്മൂടിന്റെ കോമഡിയും ചെറിയ ബജറ്റുമാണ്‌ ഡ്യൂപ്ലിക്കേറ്റിന്റെ പ്ലസ്‌ പോയിന്റുകള്‍. ബോക്‌സ്‌ ഓഫീസില്‍ അഞ്ചാം സ്ഥാനത്ത്‌ നില്‍ക്കുന്ന മമ്മൂട്ടി-ജയരാജ്‌ ടീമിന്റെ ലൗഡ്‌ സ്‌പീക്കറും നഷ്ടമുണ്ടാക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌. മമ്മൂട്ടിയുടെ പ്രകടനം മികച്ചതാണെങ്കിലും ചിത്രത്തിന്റെ മറ്റുഘടകങ്ങള്‍ പ്രതീക്ഷയ്‌ക്കൊത്തുയരാത്തതാണ്‌ ലൗഡ്‌ സ്‌പീക്കറിന്‌ വിനയായത്‌.

No comments:

Post a Comment