March 06, 2010

നിത്യാനന്ദയുടെ കാമാശ്രമം

പുണ്യപുരാണ വേദങ്ങളില്‍ പറയും വിധമാണെങ്കില്‍ സന്യാസിവര്യന്‍മാര്‍ മൂന്ന് ആശ്രമങ്ങള്‍ പിന്നിട്ടാണ് സന്യാസത്തിലെത്തിച്ചേരുന്നത്. ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം ജീവിതത്തിലെ മൂന്ന് ഘട്ടങ്ങള്‍ പിന്നിട്ടശേഷമാണ് ഭാരത രാജ്യത്തിലെ ആദരണീയരന്‍മാരായ മിക്ക മഹര്‍ഷിവര്യന്‍മാരും സന്യാസത്തിലെത്തി ചേര്‍ന്നിരുന്നത്.
എന്നാല്‍ കലികാലത്തെ ഹൈടെക് സന്യാസിമാരെ സംബന്ധിച്ചിടത്തോളം സന്യാസത്തിനൊപ്പം അവര്‍ കാമാശ്രമമെന്നൊരു പുതിയ തലത്തിലേക്ക് കൂടി പ്രവേശിയ്ക്കുകയാണെന്ന് പറയാം. നമ്മുടെ സന്തോഷ് മാധവന്‍ സ്വാമിയും കഴിഞ്ഞ ദിവസം ദില്ലിയില്‍ പിടിയിലായ ശിവ് മൂര്‍ത്ത് ദ്വിവേദിയും തമിഴകത്തെ ഇളക്കിമറിച്ച നിത്യാനന്ദ സ്വാമിയുമെല്ലാം ഈ ആശ്രമത്തിന്റെ വക്താക്കള്‍ തന്നെ.
എന്നാല്‍ മറ്റു മൂന്ന് ആശ്രമങ്ങളെപ്പോലെ അത്ര നിസ്സാരമല്ല പുതിയ സംഭവം. സ്വാമി നിത്യാനന്ദ വസിയ്ക്കുന്ന ആശ്രമങ്ങള്‍ കാണുന്നവര്‍ക്ക് അത് ബോധ്യമാകും. ആത്മീയ പ്രഭാഷണങ്ങൡലൂടെ ലക്ഷക്കണക്കിന് ഭക്തരെ സ്വന്തമാക്കിയ സ്വാമി നിത്യാനന്ദ ഇന്ത്യയ്ക്കകത്തും പുറത്തുമായി 33 ആശ്രമങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടത്രേ.
ബാംഗ്ലൂര്‍ നഗരത്തിന് പുറത്ത് ബിഡാദിയില്‍ 25 ഏക്കര്‍ പരന്നുകിടക്കുന്ന ആശ്രമത്തിലെ അന്തേവാസിയും സ്വാമിയുടെ മാധ്യമകാര്യവക്താവുമായ നിത്യ സച്ചിദാനന്ദ പറയുന്നത് ഭൗതിക സുഖങ്ങളും ആത്മീയതയും പരസ്പരം എതിരിട്ട് നില്‍ക്കുന്നതല്ലെന്നാണ്. 45കാരനായ സച്ചിദാനന്ദ താന്‍ അമേരിക്കയില്‍ ശാസ്ത്രജ്ഞനായിരുന്നുവെന്നും ചിക്കാഗോയില്‍വെച്ച് നിത്യാനന്ദയുടെ പ്രഭാഷണം കേട്ടതിന് ശേഷം അദ്ദേഹത്തിന്റെ അനുയായി ആയെന്നുമാണ് അവകാശപ്പെടുന്നത്.
ഭൗതികതയും ആത്മീയതയും ഒരേ സമയം പരിശീലിയ്ക്കാനാണ് നിത്യാനന്ദ ധ്യാനപീഠത്തിലുള്ള അന്തേവാസികളെ സ്വാമി നിത്യാനന്ദ പഠിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു. (അങ്ങനെയാണെങ്കില്‍ സ്വാമി നിത്യാനന്ദയുടെ ചെയ്തികളില്‍ നമുക്ക് കുറ്റം കണ്ടെത്താനാവില്ല. ഭക്തര്‍ക്ക് സനാതന ധര്‍മ്മങ്ങള്‍ ചൊല്ലിക്കൊടുക്കുകയും അതേ സമയം കിടപ്പറയില്‍ ഭൗതിക ജീവിതം തേടുകയും ചെയ്തതിലൂടെ തന്റെ സിദ്ധാന്തങ്ങള്‍ സ്വജീവിതത്തിലേക്ക് സ്വാമി പകര്‍ത്തുകയായിരുന്നു.)


നിത്യാനന്ദയുടെ ആത്മീയതയുടെ പരിമാണ ആത്മീയ സിദ്ധാന്തമാണ് ശാസ്ത്രജ്ഞനായ തന്നെ അദ്ദേഹത്തിലേക്ക് അടുപ്പിച്ചതെന്ന് സച്ചിദാനന്ദ പറയുന്നു. എന്നാല്‍, സിദ്ധാന്തം ഒന്നു വിശദീകരിക്കാന്‍ പറഞ്ഞാല്‍ സച്ചിദാനന്ദ സ്വാമി മടിയ്ക്കും. അതു വിശദീകരിച്ചുതരാനുള്ളതല്ല, സ്വാമിയുടെ പക്കല്‍ നിന്ന് നേരിട്ട് അനുഭവിച്ചറിയണമെന്നാണ് സച്ചിദാനന്ദ പറയുന്നത് നിത്യാനന്ദ അനുഭവിച്ചറിഞ്ഞ സത്യവും ജ്ഞാനവും തന്നിലേക്കു പകര്‍ന്നുതരികയായിരുന്നു സച്ചിദാനന്ദ തുടരുന്നു.
ആശ്രമത്തില്‍ വിവിധ ജോലികളില്‍ മുഴുകിയ ഒട്ടേറെ യുവാക്കളെ കാണാം. എല്ലാവരും വെള്ള കുര്‍ത്തയും ധോത്തിയും ചുമലില്‍ കാവി അംഗവസ്ത്രവും അണിഞ്ഞവരാണ്. എന്നാല്‍ മാധ്യമപ്രവര്‍ത്തകരോട് മിണ്ടാന്‍ എല്ലാവരും മടിയ്ക്കുന്നു. സ്വാമിയ്ക്ക് നേരിട്ട പ്രശ്‌നത്തില്‍ ഇവര്‍ക്ക് കടുത്ത ആശങ്കയും ദുഖവുമുണ്ടെന്ന് വ്യക്തമായിരുന്നു.
ചാനലുകള്‍ പ്രചരിയ്ക്കുന്ന വീഡിയോ ക്ലിപ്പിലെ നടി ധരിച്ച വസ്ത്രം പോലെ കസവുകരയും വെള്ള സാരിയുടുത്ത ചില വനിതകളെയും ആശ്രമപരിസരത്ത് കണ്ടിരുന്നു. എന്നാല്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടയുടന്‍ എല്ലാവരും അകത്തേക്കു കയറിപ്പോയി. മാധ്യമപ്രവര്‍ത്തകരോട് മിണ്ടിപ്പോകരുതെന്ന് എല്ലാവര്‍ക്കും നിര്‍ദ്ദേമുണ്ടെന്ന് ഇതില്‍ നിന്ന് വ്യക്തം.
സ്വാമിയെപ്പറ്റി ഒരു അന്തേവാസിയുടെ പ്രതികരണമിങ്ങനെ, സ്വാമിയുടെ സിദ്ധികള്‍ അത്ഭുതകരമാണ്. അദ്ദേഹം പകരുന്ന അറിവുകള്‍ നമുക്ക് വിശദീകരിക്കാനാവില്ല. സ്വയം അനുഭവിച്ചറിയുകതന്നെ വേണം. സത്യം പലപ്പോഴും വിശദീകരിക്കാനാവാത്ത ഒന്നാണ്.
ആശ്രമത്തിലെത്തുന്ന മാധ്യമപ്രവര്‍ത്തകരോടൊന്നും അന്തേവാസികള്‍ തങ്ങളുടെ വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്താറില്ല. ഇവിടത്തെ അന്തേവാസികളിലൊരാളായ ഇരുപത്തിയൊന്നുകാരന്‍ ദീപക് പറയുന്നത് ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമത്തില്‍ ഡിഗ്രിയെടുത്തതിന് ശേഷമാണ് സ്വാമിയുടെ ശിഷ്യനായതെന്ന്. എന്നാല്‍ എന്നാല്‍ 21ാം വയസ്സില്‍ തന്നെ അഞ്ച് വര്‍ഷത്തെ ഡിഗ്രി എങ്ങനെ സ്വന്തമാക്കിയെന്ന കാര്യം ദീപക്കിന് വിശദീകരിയ്ക്കാനാവുന്നില്ല.

ദീപക്കിനെ പോലെ ഒട്ടേറെ യുവതീയുവാക്കള്‍ ഈ ആശ്രമങ്ങളില്‍ അന്തേവാസികളായുണ്ട്. നല്ല വിദ്യാഭ്യാസവും ഉയര്‍ന്ന ജോലിയും ഉണ്ടായിരുന്ന ഇവരില്‍ പലരും അതെല്ലാം ഇട്ടെറിഞ്ഞ് സമാധാനം തേടി സ്വാമിയുടെ പാദങ്ങളില്‍ അഭയം തേടുകയായിരുന്നു. ഭാര്യയേയും കുഞ്ഞുകുട്ടി പരാധീനകളും വലിച്ചെറിഞ്ഞ് നിത്യാനന്ദം തേടി ആശ്രമത്തിലെത്തിയവും ഇവിടത്തെ അന്തേവാസികളാണ്.
ആശ്രമത്തിലുള്ള ആല്‍മരത്തിന് 600 വര്‍ഷം പഴക്കമുണ്ടെന്നാണ് സ്വാമി ഭക്തരെ പറഞ്ഞു വിശ്വസിപ്പിച്ചിരിയ്ക്കുന്നത്. ആല്‍മരത്തിന് കീഴിലുള്ള പ്രഭാഷണങ്ങള്‍ക്കിടെ താന്‍ ശ്രീബുദ്ധനാണെന്ന് പറയാനും സ്വാമി മടിയ്ക്കാറില്ല.
സ്വാമി നിത്യാനന്ദയെ തര്‍ക്കാനുള്ള ചെന്നൈയില്‍ നിന്നുള്ള ചിലരുടെ ശ്രമങ്ങളാണ് സെക്‌സ് വീഡിയോ വിവാദമെന്ന് ഇപ്പോള്‍ പത്രക്കാരെ അഭിമുഖീകരിയ്ക്കുന്ന സച്ചിദാനന്ദ പറയുന്നു. "ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാല്‍ പല സന്യാസിവര്യന്‍മാരും ഇത് പോലുള്ള പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് " നിത്യാനന്ദയെ അനുകൂലിച്ച് രംഗത്തെത്തിയ എന്‍ ബാലസുബ്രമണ്യന്റെ വാദം. ചിക്കാഗോയില്‍ വെച്ചാണ് ബാലസുബ്രമണ്യന്‍ സ്വാമിയുടെ ശിഷ്യനായി മാറിയത്.

No comments:

Post a Comment