November 15, 2009

എന്റെ സ്വന്തം സ്വകാര്യത


അഭിനയശൈലി കൊണ്ടും ബൗദ്ധികനിലവാരത്തിലും സമകാലികരായ യുവനടികളില്‍ നിന്ന്‌ എക്കാലവും വേറിട്ടു നിന്നിരുന്നു ഗീതുമോഹന്‍ദാസ്‌്്. ഇപ്പോള്‍ ദീര്‍ഘകാല പ്രണയത്തിനു ശേഷം തൊട്ടടുത്ത മാസം വിവാഹിതയാവുന്നതിന്റെ മുന്നൊരുക്കങ്ങളിലും ഒരു സാദാ നായികനടിയെപ്പോലെ വ്രീളാവിവശയായി പെരുവിരല്‍ കൊണ്ട്‌ നിലത്ത്‌ ചിത്രം വരക്കുന്നില്ല. പ്രണയത്തിന്റെ ക്രമാനുസൃതമായ വളര്‍ച്ച ഒരു ശരാശരി കച്ചവട സിനിമയുടെ തിരക്കഥ പോലെ മാധ്യമങ്ങള്‍ക്ക്‌ മുന്നില്‍ വിളമ്പാന്‍ താത്‌പര്യപ്പെടുന്നുമില്ല.ഒരു പ്രണയവിവാഹത്തിന്റെ ലഹരി തലക്ക്‌ പിടിച്ച പെണ്‍കുട്ടിയുടെ യാതൊരു ഭാവഹാവാദികളും പ്രകടിപ്പിക്കുന്നില്ല. സംഭാഷണത്തിലുടനീളം ഗീതു വാചാലയാവുന്നത്‌ ആദ്യമായി സംവിധാനം ചെയ്‌ത സിനിമയെക്കുറിച്ചാണ്‌. ഇരുപതുകളുടെ മധ്യപാദത്തില്‍ സ്വന്തമായി തിരക്കഥയെഴുതി സംവിധാനം ചെയ്‌ത അഭിനേത്രി എന്ന അപൂര്‍വ ബഹുമതി കാണാത്ത മട്ട്‌ നടിച്ച മാധ്യമങ്ങളെക്കുറിച്ചും അവര്‍ പരിഭവിക്കുന്നു.

''എന്റെ സിനിമയുടെ സ്‌ക്രീനിംഗിനു മലയാളത്തിലെ മിക്കവാറും എല്ലാ മാധ്യമ പ്രവര്‍ത്തകരെയും ക്ഷണിച്ചിരുന്നു. അവരില്‍ പലരും ഞാനുമായി അടുത്തവ്യക്‌തി ബന്ധമുള്ളവരാണ്‌.അവര്‍ക്ക്‌ ആര്‍ക്കും അറിയേണ്ടത്‌ സിനിമയെക്കുറിച്ചായിരുന്നില്ല. എല്ലാവരും ചോദിച്ചത്‌ ഞാനും രാജീവും പ്രണയിച്ചു തുടങ്ങിയതെങ്ങനെയെന്നാണ്‌''

പ്രണയത്തെക്കുറിച്ച്‌ പറയാന്‍ ആവശ്യപ്പെടുമ്പോള്‍ ഗീതു കടുത്ത അസഹിഷ്‌ണുത കാട്ടുന്നതായി പരാതിയുണ്ട്‌?


ഞങ്ങളുടേത്‌ ഒരു വ്യവസ്‌ഥാപിത ശൈലിയിലുള്ള പ്രണയമല്ല.ഞാനും രാജീവും ഒന്‍പത്‌ വര്‍ഷമായി നല്ല സുഹൃത്തുക്കളായിരുന്നു.ഞാന്‍ സംവിധാനം ചെയ്‌ത സിനിമയുടെ ക്യാമറാമാനും രാജീവാണ്‌. ഞങ്ങളുടെ ബന്ധത്തില്‍ കൊച്ചുവര്‍ത്തമാനത്തേക്കാള്‍ സിനിമയെക്കുറിച്ചുള്ള ഗൗരവതരമായ ചര്‍ച്ചകളാണ്‌ കടന്നുവരാറുള്ളത്‌.പ്രണയത്തിന്റെ വിശദാംശങ്ങളെക്കുറിച്ച്‌ വാചാലരാവാന്‍ താത്‌പര്യമുള്ളവരുണ്ടാവാം.ഞങ്ങള്‍ക്ക്‌ പ്രത്യേകിച്ച്‌ രാജീവിന്‌ അതില്‍ ഒട്ടും താത്‌പര്യമില്ല. പ്രണയവും വിവാഹവുമെല്ലാം മനോഹരമായ ജീവിതാനുഭവങ്ങളാണ്‌.പക്ഷേ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതാണെന്ന മട്ടില്‍ അമിതപ്രാധാന്യം നല്‍കാനാണ്‌ പൊതുവെ മാധ്യമങ്ങള്‍ ശ്രമിക്കുന്നത്‌.അതിനോട്‌ യോജിപ്പില്ല.തീര്‍ച്ചയായും ഞങ്ങളുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ദിവസം തന്നെയാണ്‌ വിവാഹദിനം.പക്ഷേ അതിനേക്കാള്‍ വലിയ ദൗത്യങ്ങള്‍ വേറെയുമുണ്ട്‌.ഞാനും രാജീവും അങ്ങനെ വിശ്വസിക്കുന്നവരാണ്‌.

എന്നാണ്‌ വിവാഹം?

നവംബര്‍ 14ന്‌ രാജീവ്‌ ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വച്ചാണ്‌.മുഹൂര്‍ത്തം വൈകുന്നേരം ഏഴുമണിക്ക്‌.

വിവാഹം രാത്രിയില്‍?

അന്ന്‌ ആ സമയത്താണ്‌ നല്ല മുഹൂര്‍ത്തമുള്ളത്‌.ബ്രാഹ്‌മിന്‍സ്‌ ഒക്കെ രാത്രിയില്‍ വിവാഹം നടത്തുന്നത്‌ സര്‍വസാധാരണമാണ്‌.പക്ഷേ നമ്മുടെ നാട്ടില്‍ അങ്ങനെയൊരു രിതി പൊതുവെ കുറവായതുകൊണ്ടാണ്‌ അത്ഭുതം തോന്നുന്നത്‌.എന്റെ അമ്മൂമ്മയുടെ കല്യാണം രാത്രിയിലായിരുന്നു.

വിവാഹവും പ്രണയവും മറ്റും വിശദീകരിക്കാന്‍ വിമുഖത കാട്ടേണ്ട കാര്യങ്ങളാണോ?

ആപേക്ഷികമാണ്‌.ഞാന്‍ നേരത്തെ പറഞ്ഞതു പോലെ ഇതൊക്കെ പത്രത്തില്‍ അടിച്ചു കാണാന്‍ ആഗ്രഹിക്കുന്നവര്‍ ഉണ്ടാവാം. ആദ്യമായി കണ്ടത്‌, സംസാരിച്ചത്‌, പ്രണയം തുറന്നു പറഞ്ഞത്‌...ഇങ്ങനെ പൈങ്കിളിവത്‌കരിക്കുന്നതില്‍ വിയോജിപ്പുള്ളവരാണ്‌ ഞങ്ങള്‍ രണ്ടുപേരും.ഇതൊക്കെ തികച്ചും സ്വകാര്യമായ കാര്യങ്ങളാണ്‌.അത്‌ പരസ്യപ്പെടുത്തേണ്ടതുണ്ടോ?

നിങ്ങള്‍ രണ്ടുപേരും പബ്‌ളിക്‌ഫിഗേഴ്‌സാണ്‌?

ഞങ്ങള്‍ക്ക്‌ സ്വകാര്യത പാടില്ലെന്നുണ്ടോ? ഞങ്ങളുടെ കലാപ്രവര്‍ത്തനങ്ങളിലൂടെ ആളുകള്‍ വിലയിരുത്തി കാണാനാണ്‌ ഇഷ്‌ടം.

പക്ഷേ ചില പ്രസിദ്ധീകരണങ്ങളില്‍ പ്രണയത്തെയും വിവാഹത്തെയും സംബന്ധിച്ചു പൊടിപ്പും തൊങ്ങലും വച്ച വിവരണങ്ങള്‍ കണ്ടു?

(ഗീതു പെട്ടെന്ന്‌ ക്ഷുഭിതയാവുന്നു) അതൊന്നും എന്റെ വാക്കുകളല്ല.ഞാനാരോടും ഒന്നും പറഞ്ഞിട്ടില്ല.ചിലര്‍ക്ക്‌ അതൊക്കെയാവും ഇഷ്‌ടം. അതിന്‌ നമ്മള്‍ എന്തു ചെയ്യാനാണ്‌. ഒരു മാസികയില്‍ ഞാന്‍ വായിച്ചു. ഗീതു മനസ്‌ തുറക്കുന്നു. എന്തൊരസംബന്ധം! പ്രണയകഥ വിവരിച്ച്‌ കിട്ടുന്ന ചീപ്പ്‌ പബ്‌ളിസിറ്റിയില്‍ താത്‌പര്യമില്ലെന്ന്‌ ഞാന്‍ അവരോട്‌ ആദ്യമേ പറഞ്ഞതാണ്‌. എന്തും എഴുതി തള്ളുക എന്നതാണ്‌ ഇവരുടെ രീതി. വിവാഹം കഴിക്കുന്നു എന്നത്‌ എന്റെ ജീവിതത്തില്‍ ഒരു വാര്‍ത്തയേയല്ല.

സമകാലികരായ ആരും ചെയ്യാത്ത ഭാരിച്ച ദൗത്യമാണ്‌ ഗീതു വളരെ



ചെറുപ്രായത്തില്‍ ഏറ്റെടുത്ത്‌ നിറവേറ്റിയത്‌.സംവിധാനം! എങ്ങനെ ധൈര്യം വന്നു?


ഞാന്‍ മുന്‍പ്‌ കുറെ ചെറുകഥകള്‍ എഴുതിയിരുന്നു. അതില്‍ ഒരു കഥ സിനിമയ്‌ക്ക് പറ്റുമെന്ന്‌ തോന്നി.വികസിപ്പിച്ച്‌ തിരക്കഥയാക്കി.അതിനിടയില്‍ ഒരു ഫീച്ചര്‍ ഫിലിം ചെയ്യുന്നതിനെക്കുറിച്ച്‌ ആലോചന വന്നു.രാജസ്‌ഥാന്‍ പശ്‌ചാത്തലത്തിലുള്ള കഥയായതു കൊണ്ട്‌ കഥാപാത്രങ്ങള്‍ മലയാളം സംസാരിക്കാന്‍ പാടില്ല.അങ്ങനെ സിനിമ ഹിന്ദിയില്‍ പ്‌ളാന്‍ ചെയ്‌തു.നിര്‍മ്മാതാക്കളെ തേടി മുംബൈയില്‍ പോയി. ഒരുപാടു കാലം അതിന്‌ പിന്നാലെ നടന്നു.ഒന്നും ശരിയായില്ല.പലരും പ്രൊഡ്യൂസ്‌ ചെയ്യാമെന്ന്‌ പറഞ്ഞെങ്കിലും കാര്യത്തോട്‌ അടുക്കുമ്പോള്‍ ഒഴിഞ്ഞുമാറും. ഒടുവില്‍ ആദ്യത്തെ ചെറുകഥ തന്നെ സിനിമയാക്കാന്‍ തീരുമാനിച്ചു.22 മിനിട്ട്‌ ദൈര്‍ഘ്യമുള്ള ഒരു പരീക്ഷണചിത്രം. ഫിലിം ഫെസ്‌റ്റിവലുകളായിരുന്നു ലക്ഷ്യം. നിര്‍മ്മാതാക്കള്‍ക്കായി കാത്തു നില്‍ക്കാതെ സ്വന്തം പണം കൊണ്ട്‌ നിര്‍മ്മിച്ചു. സിനിമയുടെ പേര്‌ 'കേള്‍ക്കുന്നുണ്ടോ?' ഓഷ്യാന ഫെസ്‌റ്റിവലില്‍ ടോപ്പ്‌ ടെന്നില്‍ ഒരെണ്ണം എന്റെ സിനിമയായിരുന്നു.

പ്രമേയപരമായ വ്യത്യസ്‌തത?

കാഴ്‌ചശക്‌തിയില്ലാത്ത ഒരു കുട്ടിയുടെ കാഴ്‌ചപ്പാടിലാണ്‌ കഥ പറയുന്നത്‌.ആ കുട്ടിയുടെ സാങ്കല്‍പ്പിക ലോകവും യഥാര്‍ത്ഥ ലോകവും ഒരേസമയം വരുന്നുണ്ട്‌.അഭിനേതാക്കളും പുതുമുഖങ്ങളാണ്‌.തൃശൂരിലും തിരുവനന്തപുരത്തുമുള്ള നാടകകലാകാരന്‍മാരാണ്‌ അഭിനേതാക്കള്‍. സിനിമയിലും സീരിയലിലും വരാത്തവരായിരിക്കണമെന്ന്‌ നിര്‍ബന്ധമുണ്ടായിരുന്നു.

ഗീതുവിന്റെ സുഹൃത്തുക്കള്‍ കൂടിയായ പ്രശസ്‌ത അഭിനേതാക്കളെ എന്തു കൊണ്ട്‌ ഒഴിവാക്കി?

മിക്കവാറും എല്ലാ ആര്‍ട്ടിസ്‌റ്റുകളുമായും എനിക്ക്‌ നല്ല അടുപ്പമുണ്ട്‌. ഞാന്‍ ഒരു പടം ചെയ്യുന്നു എന്ന്‌ പറഞ്ഞാല്‍ പണം പോലും വാങ്ങാതെ അവര്‍ അഭിനയിക്കാന്‍ തയ്യാറായെന്നും വരും. പക്ഷേ ആരുടെയടുത്തും പോയി യാചിക്കാന്‍ താത്‌പര്യമില്ല. ജീവിതത്തില്‍ ഞാനതു ചെയ്യില്ല. ഇന്ന കഥാപാത്രത്തിന്‌ ഇന്നയാള്‍ കുടിയേ തീരൂ എന്നു വന്നാല്‍ ഒരു പക്ഷേ അവരെ സമീപിച്ചേക്കാം.ഈ സിനിമയെ സംബന്ധിച്ച്‌ കഥ ആവശ്യപ്പെട്ടത്‌ ഇതുവരെ കാണാത്ത മുഖങ്ങളായിരുന്നു.

ഓഫ്‌ബീറ്റ്‌ സിനിമയാണോ 'കേള്‍ക്കുന്നുണ്ടോ' ?

ഓഫ്‌ബീറ്റ്‌ എന്ന വാക്കില്‍ പോലും ഞാന്‍ വിശ്വസിക്കുന്നില്ല.സിനിമ നല്ലത്‌ അല്ലെങ്കില്‍ ചീത്ത അതിനപ്പുറം ഒന്നുമില്ല.

ഗീതുവിന്റെ സംവിധാനസംരംഭത്തോട്‌ സഹപ്രവര്‍ത്തകരുടെ പ്രതികരണം?

എല്ലാവരും ഭയങ്കര സപ്പോര്‍ട്ടീവായിരുന്നു. സ്‌ക്രീനിംഗിന്‌ തിരക്കുകള്‍ മാറ്റി വച്ച്‌ മിക്കവാറും എല്ലാ പ്രമുഖരും വന്നിരുന്നു. ലാലേട്ടന്‍, ശ്രീനിയേട്ടന്‍, ഭാവന,കാവ്യ..

ഗീതുവില്‍ ഒരു എഴുത്തുകാരിയുള്ളതായി അധികം കേട്ടിട്ടില്ല?

ഇംഗ്‌ളീഷില്‍ ധാരാളം ചെറുകഥകള്‍ എഴുതിയിട്ടുണ്ട്‌.'കുങ്കുമം' വാരിക അത്‌ മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചു. എന്റെ കഥകള്‍ വലിയ വര്‍ക്കുകളൊന്നുമല്ല. എന്റെ ഇഷ്‌ടത്തിന്‌് ഞാന്‍ എഴുതുന്നു.ചിലര്‍ക്ക്‌ അതിഷ്‌ടപ്പെടുന്നു.അവരാണ്‌ മുന്നോട്ടു പോകാന്‍ പ്രേരിപ്പിക്കുന്നത്‌.

ഗീതു സാധാരണക്കാരില്‍ നിന്ന്‌ വ്യത്യസ്‌തമായി സംസാരിക്കുകയും



പെരുമാറുകയും ചെയ്യുന്നയാളാണെന്ന്‌ വിമര്‍ശനമുണ്ട്‌?


ശരിയാണ്‌.അത്‌ മനപൂര്‍വമല്ല.ഞാന്‍ കാനഡയില്‍ ജനിച്ചു വളര്‍ന്ന കുട്ടിയാണ്‌.എന്റെ ബോഡിലാംഗ്വേജിലൊക്കെ വ്യത്യസ്‌തതയുണ്ടായെന്ന്‌ വരാം.ചിലര്‍ അതിനെ തെറ്റിദ്ധരിക്കുന്നത്‌ കണ്ട്‌ ഞാന്‍ അമ്മയോട്‌ പരാതി പറഞ്ഞു. അമ്മയുടെ മറുപടി ഇതായിരുന്നു.''നിനക്ക്‌ നിന്നെ മാറ്റാന്‍ പറ്റില്ല.അതുകൊണ്ട്‌ നീ അതേക്കുറിച്ച്‌ ബോതര്‍ ചെയ്യേണ്ട''

'ഒന്നുമുതല്‍ പൂജ്യം വരെ' ബാലതാരമായി തന്നെ വളരെ ശ്രദ്ധേയമായ സിനിമ. എന്നിട്ടും ഗീതുവിന്‌ വലിയ ഇടവേളയുണ്ടായി?

അഭിനയിച്ചു നടന്നാല്‍ മതിയെന്ന്‌ തീരുമാനിച്ചിരുന്നെങ്കില്‍ ഒരുപാട്‌ പടങ്ങളില്‍ ഞാനുണ്ടാവുമായിരുന്നു. പഠനത്തിന്‌ കൂടുതല്‍ പ്രാധാന്യം കൊടുത്തതു കൊണ്ട്‌ വളരെ കുറച്ച്‌ സിനിമകള്‍ മാത്രം ചെയ്‌തു നിര്‍ത്തി. പല നടികള്‍ക്കും വീടും ഷുട്ടിംഗ്‌ ലൊക്കേഷനുമപ്പുറം വേറൊരു ലോകം അറിയില്ല. പഠിപ്പില്ല, ലോകപരിചയമില്ല,യാത്രയില്ല, വായനയില്ല, ഒന്നുമില്ല. ഇടതും വലതും അച്‌ഛന്‍-അമ്മ, മുന്നില്‍ ചേട്ടന്‍ പിന്നില്‍ അനിയത്തി.കുറെ കഴിയുമ്പോള്‍ ഒരു കാല്‍പ്പനിക പ്രണയത്തില്‍ കുടുങ്ങി ഒരു ഒളിച്ചോട്ടമോ വിവാഹമോ? സിനിമ ഇല്ലാതാവുമ്പോള്‍ അവര്‍ ആകെ തകര്‍ന്നു പോവും. അവര്‍ക്ക്‌ അറിയാവുന്ന ഒരേയൊരു ജോലി അഭിനയം മാത്രമാണ്‌.

ഗീതു ഒഴികെ എല്ലാവരും അങ്ങനെയാണോ?

എന്നല്ല.പൊതുവായ അവസ്‌ഥ സൂചിപ്പിച്ചന്നേയുള്ളു.എന്റെ തലമുറയിലെ പല കുട്ടികളും പഠിത്തവും ചിന്തിക്കാന്‍ കഴിവുള്ളവരുമാണ്‌.നവ്യാ നായര്‍,സുജാ കാര്‍ത്തിക.കാവ്യ പോലും ഇത്രയും തിരക്കിനിടയില്‍ കറസ്‌പോണ്ടന്‍സായി ഡിഗ്രിയെടുത്തു.

അഭിനയം,നിര്‍മ്മാണം,സംവിധാനം,തിരക്കഥ...ഒരേസമയം ഇത്രയധികം കാര്യങ്ങള്‍ ശ്രമകരമല്ലേ?

ഞാന്‍ സ്‌ക്രിപ്‌റ്റ് റൈറ്റിംഗ്‌് പ്രൊഫഷനലായി പഠിച്ചയാളാണ്‌.അതിന്റെ കോഴ്‌സുകള്‍ അറ്റന്‍ഡ്‌ ചെയ്‌തിട്ടുണ്ട്‌.

അങ്ങനെ പഠിച്ച്‌ ചെയ്യാവുന്നതാണോ തിരക്കഥ. എം.ടി.യും പത്മരാജനും ലോഹിതദാസുമൊന്നും ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ പോയി തിരക്കഥയെഴുതിയവരല്ല?

ശരിയാണ്‌. അടിസ്‌ഥാന വാസന തന്നെയാണ്‌ പ്രധാനം. അതുള്ളവര്‍ക്ക്‌ പരിശീലനം കൂടി ലഭിച്ചാല്‍ കൂടുതല്‍ മെച്ചപ്പെടാം.ടാലന്റ്‌ ഇല്ലാത്തവര്‍ എത്ര ശ്രമിച്ചാലും എഴുതാന്‍ കഴിയണമെന്നില്ല.

ഗീതു എന്തൊക്കെയാണ്‌് പഠിച്ചത്‌?

ഞാന്‍ കാനഡയില്‍ അണ്ടര്‍ ഗ്രാജുവേഷന്‍ ചെയ്യുന്നതിടയിലാണ്‌ അഭിനയിക്കാന്‍ ഓഫര്‍ കിട്ടി നാട്ടിലേക്ക്‌ വരുന്നത്‌. ഇപ്പോഴും എന്തെങ്കിലും പഠിച്ചാല്‍ കൊള്ളാമെന്നുണ്ട്‌. ഷോര്‍ട്ട്‌് ടേം കോഴ്‌സുകളോ മറ്റോ. ഞാനിത്‌ പറയാന്‍ കാരണം എനിക്ക്‌ അടുത്ത്‌ പരിചയമുള്ള ഒരു സ്‌ത്രീയുടെ ജീവിതം കണ്ടിട്ടാണ്‌. കുക്കു പരമേശ്വരനില്ലേ? അവര്‍ മാസ്‌ കമ്യൂണിക്കേഷനില്‍ വിദേശത്തു നിന്നും പി.ജി.യൊക്കെ എടുത്തയാളാണ്‌. അമ്മയാണ്‌, ഭാര്യയാണ്‌, ഉദ്യോഗസ്‌ഥയാണ്‌, അഭിനേത്രിയാണ്‌,സാമൂഹ്യപ്രവര്‍ത്തകയാണ്‌..ഇതിനിടയില്‍ പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ സമയം കണ്ടെത്തുന്നു. ഇപ്പോള്‍ ഡെല്‍ഹിയില്‍ ഫാഷന്‍ ഡിസൈനിംഗ്‌് ആന്‍ഡ്‌ ടെക്‌നോളജി പഠിക്കുകയാണ്‌ .

വായന?

ഫിക്ഷനാണ്‌ കൂടുതലും.അതും ഇംഗ്‌ളീഷ്‌ നോവലുകള്‍. മലയാളം എഴുതാനും വായിക്കാനും കൊച്ചിലേ പഠിച്ചതാണ്‌. കാനഡയില്‍ പോയ ശേഷം തീരെ ടച്ചില്ലാതായി.പിന്നീട്‌ സംസാരിക്കാനെങ്കിലും പഠിച്ചത്‌ മലയാളം സിനിമ ചെയ്യാന്‍ തുടങ്ങിയ ശേഷമാണ്‌. ഇപ്പോഴും ഞാന്‍ മലയാളം പറയുമ്പോള്‍ കൂടുതലും പുറത്തേക്ക്‌ വരുന്നത്‌ ഇംഗ്‌ളീഷാണ്‌.ഇതൊന്നും മനപൂര്‍വമല്ല.സംഭവിച്ചു പോകുന്നതാണ്‌.

ഗീതു ഒറ്റമകളല്ലേ?

എന്റെ ഫാമിലി ഫോട്ടോസ്‌ മാധ്യമങ്ങളില്‍ അധികം വരാത്തതു കൊണ്ടാവാം വ്യാപകമായി അങ്ങനെ തെറ്റിദ്ധാരണയുണ്ട്‌. എനിക്ക്‌ ഒരു ചേട്ടനുണ്ട്‌.ഷിക്കാഗോയില്‍ നെഫ്രോളജിസ്‌്റ്റായി വര്‍ക്ക്‌ ചെയ്യുന്നു.

സംസ്‌ഥാന അവാര്‍ഡ്‌ അടക്കം പുരസ്‌കാരങ്ങളും വ്യാപകമായ നിരുപകശ്രദ്ധയും നേടിയ ഗീതുവിന്റെ കഴിവിനൊത്ത്‌ മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചില്ല എന്ന തോന്നലുണ്ടോ?

എന്റെ തലമുറയില്‍ ഏത്‌ നടിക്കാണ്‌ അത്‌ ലഭിച്ചിട്ടുള്ളത്‌? മീരയ്‌ക്ക് ഒരു പാഠം ഒന്ന്‌ വിലാപം, കാവ്യക്ക്‌ പെരുമഴക്കാലം,നവ്യക്ക്‌ നന്ദനം..കഴിഞ്ഞു. പുരുഷാധിപത്യം നിലനില്‍ക്കുന്ന സിനിമയില്‍ സ്‌ത്രീകള്‍ക്ക്‌ ഒന്നും ചെയ്യാന്‍ സാധിക്കില്ല.അക്കാര്യത്തില്‍ ഭാഗ്യം ചെയ്‌തവര്‍ മുന്‍തലമുറയില്‍ പെട്ടവരാണ്‌. മഞ്ചു വാര്യര്‍, ഉര്‍വശി,ശോഭന...

സ്‌ത്രീകള്‍ക്കു വേണ്ടിയുള്ള ഒരു പ്രസിദ്ധീകരണത്തിന്റെ വായനക്കാര്‍ സ്വാഭാവികമായും ഗീതുവിന്റെ വിവാഹത്തെക്കുറിച്ചു കുടുതലായി അറിയാന്‍ ആഗ്രഹിക്കും.അത്‌ നിഷേധിക്കേണ്ടതുണ്ടോ?

ആര്‌ പറഞ്ഞു സ്‌ത്രീകള്‍ ഇതൊക്കെയാണ്‌ ആഗ്രഹിക്കുന്നതെന്ന്‌.നിങ്ങള്‍ അങ്ങനെ ഫീഡ്‌ ചെയ്യുന്നതു കൊണ്ടാണിത്‌ സംഭവിക്കുന്നത്‌.

No comments:

Post a Comment